Friday, January 27, 2017

ടെലിപ്പതി

ഞാൻ മനശാസ്ത്രം പഠിച്ച ഒരു വ്യക്തിയല്ല... സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ വീട്ടിൽ മനശാസ്ത്രം മാഗസിൻ വരുത്തിയിരുന്നത് കൊണ്ട് ആ വിഷയത്തെ കുറിച്ച് കുറേ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്.... ആ കാലത്തെപ്പഴോ മനസിൽ കടന്നു കൂടിയ വാക്കാണ് ടെലിപ്പതി... അഥവാ മനസുകൾ തമ്മിലുള്ള ആശയവിനിമയം...
ഞാൻ പറയാൻ പോകുന്നത് ടെലി പതിയെ കുറിച്ചുള്ള ആധികാരിക വിലയിരുത്തലുകൾ അല്ല... എന്റെ ചില ടെലി പതിക്ക് അനുഭവങ്ങൾ മാത്രമാണ്...
distant feeling എന്നർത്ഥം വരുന്ന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ടെലി പതി എന്ന വാക്ക് ഉണ്ടായിട്ടുള്ളത്... വളരെ നാളുകൾക്ക് ശേഷം അടുത്ത കാലത്ത് വീണ്ടും മനസിനൊരു താത്പര്യം... brain to brain converSation പഠിക്കണമെന്ന്... കൈയിലൊരു ജിയോ സിം ഉള്ളത് കൊണ്ട് പരമാവധി Net ൽ സെർച്ച് ചെയ്തു... ടെലി പതി methods കുറേ പഠിച്ചു... master mentalist Lior Suchard നെറ Shows കുറേ കണ്ടു... അന്നു മുതൽ ഇന്ന് വരെ ടെലി പതിയെ സാധൂകരിക്കുന്ന ചെറുതും വലുതുമായനിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... എല്ലാ അനുഭവങ്ങളും എഴുതുന്നില്ല... (നമ്മുടെ മനസിൽ സൂക്ഷിക്കാനും ചിലതൊക്കെ വേണ്ടേ? )
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പലപ്പോഴും ഇത് സംഭവിക്കുന്നുണ്ട്... നമ്മൾ ശ്രദ്ധിക്കാറില്ല എന്നു മാത്രം... നമ്മുടെ ചിന്തകൾ നമ്മളിൽ തന്നെ ഒതുങ്ങുന്നു എന്നാണ് നമ്മിൽ പലരുടെയും ധാരണ... പക്ഷേ ഇത് തെറ്റാണ് എന്ന് ശാസ്ത്രം പറയുന്നു... ചിന്തകൾ high freequency waves ആയി സഞ്ചരിച്ച് Universe ൽ എത്തി Manifest ആയി സമാന സാഹചര്യങ്ങൾ ഒരുക്കി നമ്മിലേക്ക് തിരിച്ചെത്തുന്നു എന്നാണ് മനശാസ്ത്രം പറയുന്നത്...
ഇന്നലെ ഉണ്ടായ ഒരനുഭവം...
ഞാനും എന്റെ സുഹൃത്തും എന്റെ ഭാര്യയുടെ സഹോദരനെ കുറിച്ച് സംസാരിക്കുകയാണ്... എന്റെ സുഹൃത്തിന്റെ പഴയ അധ്യാപകനാണ് എന്റെ അളിയൻ... അപ്പോൾ തന്നെ എനിക്കൊരു ഫോൺ വരുന്നു... അതെ.. എന്റളിയൻ തന്നെ.. വിളിച്ച കാരണം മറ്റൊന്നും അല്ല... സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ക്ഷണിക്കാനായി എന്റെ സുഹൃത്തിന്റെ നമ്പറ് വേണം എന്ന്...
മറ്റൊരനുഭവം കൂടി..
ഇക്കഴിഞ്ഞ ഡിസംബർ 1
സമയം രാവിലെ പത്ത് മുപ്പത് കഴിഞ്ഞു..
വഴുതക്കാട് ട്രാഫിക്ക് സിഗ്നലിൽ നിൽക്കുമ്പോൾ
വെറുതെ മനസിൽ ഒരു കൗതുകം.... ഈ ടെലിപ്പതി ഒന്നു പരീക്ഷിച്ചാലോ... അടുത്തു ടൂവീലറിൽ ഒരു സ്ത്രീയാണ്... ഞാനവരുടെ മുഖത്തേക്കേ നോക്കിയില്ല... അവരെ കൊണ്ട് എന്നോട് സംസാരിപ്പിക്കണം എന്നൊരാഗ്രഹം.
ട്രാഫിക്ക് സിഗ്നലിൽ Count down തുടങ്ങി...
ആ സമയത്ത് അവരെന്തിന് എന്നോട് സംസാരിക്കണം എന്ന ലോജിക്കിലേക്കൊന്നും മനസിനെ വിട്ടില്ല... ദീർഘമായ ശ്വാസോശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് അവരുടെ മനസിലേക്ക് എന്നോട് സംസാരിക്കാൻ ഒരു Sugetion കൊടുത്തു...
അതേസമയം മൈൻഡ് റീഡേഴ്സ് ചെയ്യാറുള്ള രീതി ആയ ചൂണ്ട് വിരലും തള്ളവിരലും ഉരസി കൊണ്ടേ ഇരുന്നു...
പിന്നെ കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു..
അതേ... അവർ തന്നെ
" തമ്പാനൂർ പോകുന്നത് എങ്ങനെയാ..."
ആ നിമിഷത്തെ മനസിലെ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല..
എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാൻ ഈ അനുഭവം പറഞ്ഞെങ്കിലും അവർ അത്ര വിശ്വസിച്ചോ എന്നു സംശയമാണ്..
പക്ഷേ ഞാൻ പറയുന്നു...
"ടെലിപ്പതി സത്യമാണ്... സാദ്ധ്യമാണ്.. "

Wednesday, January 25, 2017

പ്രചോദനങ്ങൾ

ആ ചിലന്തി അറിഞ്ഞിട്ടുണ്ടാകില്ല... താൻ വല നൂൽക്കുന്നത് കണ്ട് പ്രചോദിതനായി റോബർട്ട് ബ്രൂസ് യുദ്ധം ജയിച്ച കഥ....
Laugh o gram Studio യിൽ ഓടി ചാടി നടന്ന ആ എലിയും അറിയാൻ വഴിയില്ല, തന്നെ കണ്ട് പ്രചോദിതനായി വാൾട്ടർ ഡിസ്നി മിക്കി മൗസിനെ സൃഷ്ടിച്ച് കോടീശ്വരനായ കഥ....
പ്രചോദനങ്ങൾ എപ്പോഴും അങ്ങനെയാണ്..

ബുദ്ധിശാലിയുമാണ് ദിലീപ്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ തന്ത്രശാലിയും ആസൂത്രകനും ബുദ്ധിശാലിയുമാണ് ദിലീപ്... വെറുമൊരു മിമിക്രി ആർട്ടിസ്റ്റിൽ നിന്നും സഹസംവിധായകനും നടനും താരവും നിർമ്മാതാവും വിതരണക്കാരനും തീയറ്റർ ഉടമയും ആകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ദിലീപിന്റെ കൂർമ്മ ബുദ്ധി കൊണ്ട് തന്നെയാണ്...
പഞ്ചാബി ഹൗസ് എന്ന ചിത്രം വൻ വിജയമായ സമയത്ത് തന്നെ ആസൂത്രിതമായി പ്രശസ്ത നടി മഞ്ഞ്ചു വാര്യരെ വിവാഹം ചെയ്തതാണ് ദിലീപിന്റെ തന്ത്രങ്ങളിൽ ഒന്ന്....
മമൂട്ടിക്കും മോഹൻലാലിനും ശേഷം അവരുടെ സിനിമകൾക്ക് തന്നെ ഭീഷണി ആകുന്ന തരത്തിൽ തന്നെ ദിലീപ് സൂപ്പർ താരമായി വളർന്നത് തന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ദിലീപ് കാണിച്ച അമിത ശ്രദ്ധ കൊണ്ടായിരുന്നു..
ചെക്ക് വിവാദം ഉണ്ടായി ദിലീപിനെതിരെ സിനിമയിൽ ചിലർ രംഗത്ത് വന്ന സമയത്ത് വിദേശത്തായിരുന്ന ദിലീപ് തിരിച്ചെത്തിയപ്പോൾ എയർപോർട്ടിൽ ആരാധകർ പിന്തുണ അറിയിക്കുന്ന ചിത്രം പിറ്റേ ദിവസം പത്രത്തിൽ അച്ചടിച്ചുവന്നത് യാദൃശ്ചികം ആയിരുന്നു എന്ന് ബുദ്ധിയുള്ളവർ വിശ്വസിക്കില്ല...
ട്വന്റി ട്വൻറി എന്ന ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് മലയാള സിനിമയിലെ എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി കോടികൾ ദിലീപ് സ്വന്തമാക്കിയപ്പോൾ അന്തം വിട്ടത് മലയാള സിനിമയാണ്...
മലയാളത്തിലെ ഒരു യുവതാരത്തിന്റെ ചിത്രത്തിന് ആളെ കയറ്റി കൂവിച്ചത് ദിലീപാണ് എന്ന വാർത്ത വന്ന സമയത്ത് ഉയർന്ന ചോദ്യങ്ങളെ "എനിക്കതിന് പകരം എന്റെ സിനിമക്ക് ആളെ കയറ്റി കൈ അടിപ്പിച്ചാൽ പോരേ?" എന്ന മറുചോദ്യം കൊണ്ട് പ്രതിരോധിച്ചതും ദിലീപിന്റെ തന്ത്രം തന്നെയാണ്...
മഞ്ജു വാര്യർ ദിലീപ് ബന്ധം ഉലയുന്നു എന്ന വാർത്ത വന്ന സമയത്തൊക്കെ മാദ്ധ്യമങ്ങളിൽ മഞ്ജുവിനെ കുറിച്ച് വാചാലനായി ഉയർന്നു വന്ന സംശയങ്ങളുടെ മുന ഒടിക്കാനും ദിലീപിനായി...
വിവാഹബന്ധം വേർപ്പെടുത്തി മഞ്ചു വാര്യർ സിനിമാഭിനയത്തിലേക്ക് തിരിച്ച് വരാൻ നേരം കരാറായ പല ചിത്രങ്ങളും മുടക്കാൻ ദിലീപിന് കഴിഞ്ഞു..
സ്വാഭാവികമായും താനുമായുള്ളവിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ തനിക്കെതിരെ പ്രസ്താവനകൾ ഇറക്കും എന്ന് മുൻകൂട്ടി കണ്ട് പ്രൊഡ്യൂസേർസ് അസോസിയേഷന് കത്ത് നൽകി ആ നീക്കത്തെ തടയാനും ദിലീപിന് കഴിഞ്ഞു... സിനിമയിലേക്ക് മടങ്ങിവരവിന് ശ്രമിക്കുന്ന മഞ്ചുവിന് അതനുസരിക്കാതെ വേറെ നിവൃത്തി ഇല്ല എന്നും ദിലീപ് മുൻകൂട്ടി കണ്ടു...
കാവ്യ മാധവനുമുള്ള വിവാഹം അതീവ രഹസ്യമായി ആസൂത്രണം ചെയ്ത് വിവാഹത്തിന് തൊട്ടു മുൻപ് മാധ്യമങ്ങൾക്ക് ലൈവ് ടെലികാസ്റ്റിങ്ങിന് സൗകര്യമൊരുക്കി കൊടുത്തത് കൊണ്ടു മാത്രമാണ് ഒരു മാധ്യമവും നെഗറ്റീവായി ഒരു റിപ്പോർട്ട് ചെയ്യാത്തതും വൻ പബ്ലിസിറ്റി നൽകിയതും... ഇതും ദിലീപിന്റെ തന്ത്രം തന്നെ...
ദിലീപിന്റെ തന്ത്രങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് സിനിമാ സമരം പിൻവലിപ്പിക്കാനായി തീയറ്റർ ഓണേർസിന്റെ സംഘടന പിളർത്തിയതും തന്റെ നേതൃത്വത്തിൽ പുതിയ സംഘടന ഉണ്ടാക്കിയതും...

"നിന്നെയൊക്കെ ആര് പ്രേമിക്കാൻ "

എന്ത് കൊണ്ട് കറുത്ത നിറത്തെ കുറിച്ച് പലപ്പോഴും സംസാരിക്കുന്നു?
അതെ, എന്റെ അനുഭവങ്ങളാണ്...
പ്രണയത്തെ കുറിച്ച് സംസാരിച്ചാൽ പോലും പലരും അടക്കി ചിരിക്കുന്നത് കണ്ടിട്ടുണ്ട്... "നിന്നെയൊക്കെ ആര് പ്രേമിക്കാൻ "എന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്... പക്ഷേ എനിക്ക് അവരെ കാളുമൊക്കെ നല്ല മനസുണ്ട് എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നത് മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്... ഫേസ്ബുക്കിൽ തന്നെ സാമൂഹിക വിഷയങ്ങൾ എഴുതിയിരുന്ന സമയത്ത് അഭിപ്രായ വ്യത്യാസമുള്ളവർ എന്റെ നിറത്തെ പരാമർശിച്ചാണ് പ്രതിരോധിച്ചിരുന്നത്.. കാരണം മൃദുവായി സംസാരിക്കുന്ന കറുത്തവർക്കേ സമൂഹത്തിൽ പരിഗണന എങ്കിലും ലഭിക്കൂ.... ഈ വിഷയത്തിൽ ആണും പെണ്ണുമൊക്കെ കണക്കാണ്...
പല സ്ത്രീ സുഹൃത്തുക്കളുടെയും സഹോദരാ വിളികളിൽ ഒരു മതിലുണ്ടെന്ന് ഞാൻ അറിഞ്ഞു...
പക്ഷേ ഇന്ന് അത്യാവശ്യം സ്ത്രീ സുഹൃത്തുക്കളും പ്രണയവുമൊക്കെ ആയപ്പോൾ ഞാൻ എന്റെ നിറത്തെ കുറിച്ച്.... ചിന്തിക്കാറേ ഇല്ല. അതും എന്റെ മനസ്സിന്റെ കഴിവു കൊണ്ട് ഞാൻ നേടിയത് തന്നെ ആണ്.. അതിന് പിന്നിൽ ഒരു വാശി ഉണ്ടെന്ന് തന്നെ കരുതിയാലും തെറ്റില്ല.... എന്നോട് കൂടുതൽ അടുത്തു എന്നതിന്റെ പേരിൽ ഒരു വെളുത്ത പെൺകുട്ടിയോട് കൂട്ടമായി പിണങ്ങിയ വെളുത്തവന്മാരെ എനിക്കറിയാം.. ആ കളി ഒന്നും എന്നോട് വില പോകില്ല എന്നറിഞ്ഞപ്പോഴാണവർ പിൻ വാങ്ങിയത് തന്നെ... ഇപ്പോൾ പലരും ചോദിക്കാറുണ്ട്... ഈ കളറും ശരീരവുമൊക്കെ വെച്ച് ഇത്രയും കൂട്ടുകാരികളെ എങ്ങനെ ഒപ്പിക്കുന്നു എന്ന്... അതും ഒരു തരം വിവേചനബുദ്ധിയോടെയുള്ള ചോദ്യം തന്നെയാണ്... അവരോടൊക്കെ... പോടാ മൈ..Re എന്ന ഭാവത്തിൽ ഞാൻ പറയും... "കറുപ്പ് നിറം എല്ലാ നിറത്തെയും ആഗിരണം ചെയ്യും എന്നല്ലേ നീയൊക്കെ സയൻസിൽ പഠിച്ചിട്ടുള്ളത്..." എന്ന്.....
(ഈ Post ന് താഴെ complex, അപകർഷതാബോധം എന്നീ കമന്റുകൾ പ്രതീക്ഷിക്കുന്നു... കാരണം എനിക്ക് അതിജീവനത്തിനുള്ള ഊർജ്ജം തരുന്നത് ആ വാക്കുകൾ ആണ് )

പദ്മരാജൻ

അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു .... ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്റെ അടുത്തു താമസിക്കുന്ന സുഹൃത്ത് മനോജ് കുമാർ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട്ക്ലാസിൽ വന്നിട്ട് പറഞ്ഞു... എടാ സംവിധായകൻ പദ്മരാജൻ മരിച്ചു.... അന്ന് ക്ലാസിൽ പദ്മരാജനെ അറിയുന്ന ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു... ഞാൻ ഗന്ധർവ്വൻറിലീസായ സമയം ആണ്...
പുലയനാർകോട്ട എന്ന പേരിൽ എന്റെ അച്ഛൻ ഒരു കഥ എഴുതി കുമാരിവാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു... അതേ പേരിൽ പദ്മരാജൻ മുൻപ് ഒരു കഥ എഴുതിയിട്ടുണ്ട്...കഥ മുഴുവൻ വായിക്കാത്തത് കൊണ്ടായിരിക്കാം പദ്മരാജന് തന്റെ കഥയുടെ കോപ്പി ആണ് ഈ കഥ എന്ന് തോന്നുകയും ആ കാര്യം കുമാരിവാരികയിൽ എഴുതുകയും ചെയ്തിരുന്നു... പക്ഷേ അച്ഛൻ രണ്ട് കഥയും വാരികക്ക് അയച്ചു കൊടുക്കുകയും ,തന്മൂലം പേരിലെ സാദൃശ്യം മാത്രമാണ് സത്യമെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു... അതിന് ശേഷമാണ് കുങ്കുമം പബ്ലിക്കേഷനുമായി അച്ഛന് അടുപ്പം ഉണ്ടായത്...
പക്ഷേ പത്മരാജന്റെ നല്ലൊരു ആരാധകൻ ആയിരുന്നു അച്ഛൻ..
പദ്മരാജന്റെ എല്ലാ ചിത്രങ്ങളും സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ കണ്ടിട്ടുണ്ടെങ്കിലും മനസിൽ വിങ്ങലായി മാറിയ ചിത്രങ്ങൾ ആയിരുന്നു നൊമ്പരത്തി പൂവും ദേശാടനക്കിളി കരയാറില്ല യും മൂന്നാംപക്കവും...
നൊമ്പരത്തി പൂവിലെ അവസാന രംഗം... വളർത്തമ്മക്ക് ഭാരമാകാതിരിക്കാൻ കാട്ടിലേക്ക് ഓടി പോകുന്ന സോണിയയുടെ ആ സീൻ ഓർക്കുമ്പോൾ തന്നെ മനസിൽ ഒരു ഭാരമാണ്..
മൂന്നാംപക്കത്തിലെ ക്ലൈമാക്സിൽ ജഗതിയുടെ കഥാപാത്രം തിലകനോട് പറയുന്ന രണ്ടേ രണ്ട് വാക്ക്.... "നമ്മുടെ കുഞ്ഞ്... നമ്മുടെ കുഞ്ഞ്.."
ആ സീൻ ഇപ്പോൾ കണ്ടാലും കണ്ണ് നിറയും...
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമന്റെ പ്രണയം സ്വാധീനിക്കാത്തവർ ഉണ്ടോ എന്നു പോലും തോന്നാറുണ്ട്..
ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ പ്രതിപാദിച്ചത് സ്വവർഗ്ഗ പ്രണയം തന്നെ ആയിരുന്നു എന്നും detail ആയി അത് പറയാതെ വേഗത്തിൽ അത് അവതരിപ്പിക്കുക ആയിരുന്നു എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.... കാർത്തികയുടെയും ശാരിയുടെയും ആത്മഹത്യക്ക് ശേഷമുള്ള അവസാനരംഗത്തിൽ എഴുതി കാണിക്കുന്ന കാപ്ഷൻ ആണ് വെറും 45 വർഷങ്ങൾ മാത്രം ജീവിച്ച അതുല്യപ്രതിഭ പദ്മരാജന്റെ ഓർമ്മ ദിവസം മനസിൽ നിറയുന്നത്...
"കൂടുതൽ Safe ആയ ഒരിടത്തേക്ക്"

Saturday, December 24, 2016

കോഴികളുടെ മനശാസ്ത്രം..

കോഴികളുടെ മനശാസ്ത്രം...
ആരാണ് കോഴി?.. എന്തുകൊണ്ടവർ അങ്ങനെ വിളിക്കപ്പെടുന്നു?
സാധാരണ ആയി സ്ത്രീ തത്പരരായ പുരുഷന്മാരെയാണ് കോഴികൾ എന്നു വിളിക്കുന്നത് എങ്കിലും ഒരു പാട് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ് കോഴി... വശീകരണ വിദഗ്ധരായ പുരുഷന്മാരും ചിലപ്പോഴൊക്കെ ഈ പ്രയോഗത്തിന് ഇരയാകേണ്ടി വരാറുണ്ട്..
കുറച്ച് കൂടി വിശദമായി പറഞ്ഞാൽ സ്വന്തമായി നിലപാടില്ലാതെ പെണ്ണിനെ കണ്ടാൽ അപ്പുറവും ഇപ്പുറവും ചാടുന്ന, വികലമായി സ്ത്രീകളെ വശീകരിക്കാൻ ശ്രമിക്കുന്ന പുരുഷ ന്മാരെ ആണ് കോഴികൾ എന്ന് വിളിക്കേണ്ടത് എന്ന് സാരം..
വശീകരണ വിദഗ്ദനും കോഴിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം... പതിനാലാം നൂറ്റാണ്ടിൽ തന്നെ പ്രണയത്തിന്റെ ,വശീകരണത്തിന്റെ തത്വശാസ്ത്രം എഴുതുകയും സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തിമാക്കൂകയും ചെയ്ത കാസനനോവയെയും ചന്തുമേനോന്റെ ഇന്ദുലേഖയിലെ സൂരി നമ്പൂതിരി പാടിനെയും ഒരേ ത്രാസിൽ വിലയിരുത്താൻ ശ്രമിക്കുന്നത് പോലെ വ്യർത്ഥമാണ് ഈ രണ്ടു വിഭാഗവും തമ്മിലുള്ള വ്യത്യാസം കണ്ടു പിടിക്കലും..
കോഴികളുടെ ലക്ഷണങ്ങൾ... :-
1. വഴിയിൽ കൂട്ടിമുട്ടിയാൽ പോലും കമാ എന്നൊരക്ഷരം മിണ്ടാത്തവൻ പോലും മറ്റൊരുത്തന്റെ കൂടെ ഒരു പെണ്ണിനെ കണ്ടാൽ അവസരം ഉണ്ടാക്കി അയാളോട് മിണ്ടാൻ ശ്രമിച്ചാൽ അവൻ കോഴിയാണ് എന്നു മനസിലാക്കാം
2. ഇവർക്ക് ഒരിക്കലും സ്വന്തമായി ഒരു നിലപാടും കാണില്ല... പെണ്ണിന്റെ ശ്രദ്ധ നേടുക എന്ന ചിന്തയിൽ കൂടെ ഉള്ളവരെ പോലും ചതിക്കും... പലപ്പോഴും ഈ പെണ്ണിനെ ഒന്നുമണത്ത് നോക്കാൻ പോലും ഇവർക്ക് ലഭിക്കാറില്ല എന്നതാണ് സത്യം
3. പെണ്ണുങ്ങൾ എവിടെയാണോ കൂടുതൽ ആ വശത്തേക്ക് അവർ മാറും... ഇതിന് വേണ്ടി ഏതു ശത്രുവിനോട് പോലും ഇവർ രമ്യതയിൽ എത്തും..
4. പെണ്ണൊരു തെറ്റ് ചെയ്താൽ നീ ചെയ്തത് തെറ്റാണെന്ന് പറയാനോ, മേലാൽ ഇതാവർത്തിക്കരുത് എന്നു മുഖത്ത് നോക്കി പറയാനോ ഉള്ള ആർജ്ജവം ഇവർക്കുണ്ടാകില്ല...
5. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പൈസ ഇല്ലെങ്കിൽ അവുലോസ് പൊടി തിന്നു വിശപ്പു തീർക്കുന്നവൻ പോലും ഒരു പെണ്ണിനെ കണ്ടാൽ ശരവണഭവനിലെ ഭക്ഷണം ഓഫർ ചെയ്യും...
6. പെണ്ണിനൊരു ശത്രുപക്ഷമുണ്ടായാൽ ഇവർക്ക് ഇടപെടേണ്ട ഒരു കാര്യമില്ലെങ്കിലുംഇവർ പിന്തുണ അറിയിച്ച് ഓടി എത്തും...പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ ഇവനെ ഒന്നും ആപെണ്ണ് മൈൻഡ് ചെയ്യില്ല എന്നതാണ് സത്യം
7.ശ്രദ്ധയിലൂടെയും ചെറിയ ചെറിയ ഉപകാരങ്ങളിലൂടെയും ഏത് പെണ്ണിനെയും വശീകരിക്കാം എന്ന തത്വം കണ്ടു പിടിച്ച കാസനോവ പോലും പറഞ്ഞിട്ടുള്ളത് ഏറ്റവും പ്രയാസമുള്ളതും ഏറ്റും എളുപ്പമുള്ളതുമായ സ്ത്രീകളെ വെറുതെ വിടണം എന്നാണ്... പക്ഷേ കോഴികൾ ഇതിന് അപവാദമാണ്... നടക്കില്ല എന്നറിഞ്ഞാലും ആത്മാഭിമാനം പോലും കളഞ്ഞ് ശ്രമിച്ചു കൊണ്ടേ ഇരിക്കും
8. പരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങൾക്ക് വിഭിന്നമായ ഏതെങ്കിലും പുരുഷനോട് അടുപ്പം പുലർത്തുന്ന സ്ത്രീയെ എളുപ്പം വശീകരിക്കാം എന്ന ചിന്തിച്ച് ചാടി കേറി ശ്രമിച്ച് അവസാനം ഇളിഭ്യരായി ഇവർ മടങ്ങിവരുന്നത് കാണാം...
9. സത്രീകൾക്ക് താത്പര്യമുള്ള വിഷയങ്ങൾ ഏതെന്ന് കണ്ടു പിടിച്ച് ഞാനും അതേ ചിന്താഗതിക്കാരനാണ് എന്ന തോന്നലുണ്ടാക്കാനായി ശ്രമിക്കും..
( ഇത്രയും വായിച്ച നിങ്ങൾക്ക് സ്വാഭവികമായി തോന്നുന്നുണ്ടാകും... "ഇവൻ കോഴി അല്ല എന്നു കാണിക്കാൻ ആണ് കോഴികളെ വിമർശിക്കുന്നത് എന്ന്... അങ്ങനെ തോന്നിയാൽ അത് കോഴികളുടെ പത്താമത്തെ ലക്ഷണമായി കാണുക..)

Saturday, October 22, 2016

കറുത്തവന്റെ പ്രണയ

ഓർമ്മവെച്ച കാലം മുതൽ വെള്ളിത്തിരയിൽ കണ്ട പ്രണയ നായകൻമാർ സവർണ്ണ ശരീരഭാഷയുള്ളവർ ആയിരുന്നത് കൊണ്ടാകാം ശങ്കറും റഹ്മാനും മോഹൻലാലും പിന്നീട് കുഞ്ചാക്കോ ബോബനും അബ്ബാസും മാധവനുമൊക്കെയായിരുന്നു മനസിലെ പ്രണയ നായകന്മാർ... പ്രണയിക്കണമെങ്കിൽ ഇവരുടെയൊക്കെ ശരീരഭാഷ വേണമെന്നും ചിന്തിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു...മുരളി, വിജയകാന്ത് പാർത്ഥിപൻതുടങ്ങിയ നടന്മാരിലൂടെകറുത്തവന്റെ പ്രണയം തമിഴ്സിനിമകളിൽ ഇടക്ക് വന്നു പോകുമായിരുന്നെങ്കിലും മനസിൽ അവരൊന്നും പ്രണയ സങ്കല്പങ്ങളായികടന്നു വരാത്ത തരത്തിൽ സവർണ്ണ പൊതുബോധം സമൂഹത്തിൽ ശക്തമായിരുന്നു.. ഈ അവസരത്തിലുംപതിവ് നായകസങ്കല്പങ്ങളെ നിഷ്പ്രഭമാക്കി കൊണ്ട് രജനികാന്ത് ഒരു ഒറ്റപ്പെട്ട പ്രതിഭാസമായി ബിംബവത്കരിക്കപ്പെട്ടു എന്നത് വേറെ
കാര്യം... സാധാരണ നായകൻ ചെയ്യുന്ന കാര്യങ്ങളൊക്കെ ശ്രീനിവാസൻ തന്റെ സിനിമകളിൽ ചെയ്തിരുന്നുവെങ്കിലും സ്വന്തം രൂപത്തെ ഹാസ്യവത്കരിച്ച് പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു തരം മനശാസ്ത്രപരമായ സമീപനം ആയിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്...
ലോഹിതദാസ് സംവിധാനം ചെയ്ത ഓർമ്മച്ചെപ്പ് എന്ന സിനിമയിൽ കറുത്തവന്റെ പ്രണയമായിരുന്നു കഥ എങ്കിലും ആത്മാഭിമാനമുള്ള ഒരു നായകനു പകരം നിറത്തിന്റെ പേരിൽ അപകർഷത അനുഭവിക്കുന്നനായകനെ ആണ് കാണാൻ കഴിഞ്ഞത്... ഒരു തരത്തിൽ പറഞ്ഞാൽ ഒരു തരം ഇരവാദ പ്രണയം....
ജീവിതത്തിൽ കറുത്തവർ പ്രണയിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വെള്ളിത്തിരയിൽ അവരുടെ പ്രണയംനിരന്തരം വന്നിരുന്നില്ല... ഇങ്ങനെയൊക്കെസമൂഹത്തിന്റെ മനസിൽപ്രണയസങ്കല്പങ്ങളെ സവർണ്ണവത്കരിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് ചെറുതല്ല...
വർഷങ്ങൾക്ക് ശേഷം കറുത്തവന്റെ പ്രണയം അല്പമെങ്കിലും കാണാൻ കഴിഞ്ഞത് കലാഭവൻ മണിയിലൂടെ ആയിരുന്നു... അത് കൊണ്ട് തന്നെ വാൽക്കണ്ണാടി എന്ന സിനിമയിൽ മണിയും ഗീതു മോഹൻദാസും തമ്മിലുള്ള പ്രണയം വളരെ സ്വാഭാവികമായാണ് അനുഭവപ്പെട്ടത്.. മണിക്ക് ശേഷം ശക്തനായ ഒരു കറുത്ത നായകൻ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.....തൊണ്ണൂറുകളുടെ അവസാനത്തോടെ വിജയ് പ്രണയ നായകനായി ഉണ്ടാക്കിയെടുത്ത സ്വാധീനത്തിന് ശേഷം വന്ന കറുത്ത നായകൻമാരായ വിശാൽ, രാഘവ ലോറൻസ്, വിജയ് വസന്ത്എന്നിവരുടെ പ്രണയവും മാസ്സും നിറഞ്ഞ സിനിമകൾ നൽകുന്ന ത്രില്ല് ചെറുതല്ല... (തമിഴിൽരണ്ടായിരത്തിന്റെ പകുതിക്ക് ശേഷം വന്ന ചില ഗ്രാമീണ റിയലിസ്റ്റിക്ക് ചിത്രങ്ങൾ തീർച്ച ആയും നല്ലൊരു മാറ്റമായിരുന്നു)
വ്യക്തിപരമായി പറയുകയാണെങ്കിൽ, പതിനഞ്ച് വർഷം മുൻപ് മാധവന്റെ പ്രണയഗാനരംഗമായ വസീഗരാ എന്ന ഗാനരംഗം ഞാൻ കണ്ടിട്ടുള്ളത് നൂറു പ്രാവശ്യം ആണെകിൽ ഇന്ന് ലോറൻസിന്റെ വായ... എൻ വീരാ ; (കാഞ്ചന 2) എന്ന പ്രണയഗാനം ഞാൻ കണ്ടിട്ടുള്ളത് ആയിരം പ്രാവശ്യം ആണ്... കറുത്തവന്റെ പ്രണയവും, വിജയവും,അറുമാതിക്കലുമെല്ലാം തിരശ്ശീലയിൽ നിന്ന് സിരകളിലേക്ക് ഒരു ഊർജ്ജമായി അനുഭവിക്കുകയാണ് ഇപ്പോൾ...
അപ്പോഴും ഹിന്ദി സിനിമയിൽ ഒരു കറുത്ത നായകനോ, നായികയോ ഇതുവരെയും ഉണ്ടായിട്ടില്ല എന്നതും, തെന്നിന്ത്യയിൽ കറുത്ത നായകൻ ഒരു കറുത്ത നായികയുമൊത്തു ഇതുവരെയുംഅഭിനയിച്ചിട്ടില്ല എന്നതും പരിഗണിച്ചു കൊണ്ട് തന്നെ പറയുന്നു ഇനിതിരശ്ശീലയിലെ കഥാപാത്രങ്ങൾ ഞങ്ങളെ പ്രചോദിതർ ആക്കിയില്ല എങ്കിലും ഞങ്ങൾ കറുത്തവർ ജീവിതത്തിൽ അറുമാതിച്ച് തന്നെ പ്രണയിച്ചു കൊണ്ടിരിക്കും ...