Saturday, April 29, 2017

ഒരു ഫേസ് ബുക്ക് ഉപദേശിയുടെ കേസ് ഡയറി

ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിലും നിർണ്ണായകമായി തീരുമാനം എടുക്കാൻ കഴിയാതെ പകച്ചു നിന്നിട്ടുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ... പക്ഷേ സോഷ്യൽ മീഡിയയിൽ പല സാമൂഹിക വിഷയങ്ങളെ കുറിച്ചും പ്രതികരിക്കുന്നത് കൊണ്ട് ഞാനെന്തോ സംഭവം ആണെന്നും മികച്ച ഒരു ബൗദ്ധിക ഉപദേഷ്ടാവ് ആണെന്നും പലരും ചിന്തിച്ചു വച്ചിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്... അത് കൊണ്ട് തന്നെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക് വേണ്ടി എനിക്ക് ഇടപ്പെടേണ്ടി വന്ന വിഷയങ്ങൾ നിരവധിയാണ്... ( തള്ള് അല്ല സത്യം)
1. നാല് വർഷം മുൻപാണ്, ഒരു പെൺകുട്ടിയുടെ മെസേജ് വന്നു... "രാഹുലേട്ടാ... ഫാനിൽ മുണ്ട് കെട്ടി വച്ചിരിക്കുകയാണ്... ജീവിക്കണോ വേണ്ടയോ "
ഉയർന്ന ജോലിയും വിദ്യാഭ്യാസവും ഉള്ള അതിസുന്ദരി ആയ
ആ പെൺകുട്ടിയുടെ പ്രശ്നം ഇതായിരുന്നു... അമ്മായി അമ്മ പോരുമായി ബന്ധപ്പെട്ടു ഭർത്താവിനോട് വഴക്കുണ്ടാക്കിയപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് താലി സ്വയം പൊട്ടിച്ചെറിഞ്ഞു... എറിഞ്ഞതിന് ശേഷമാണ് പുള്ളിക്കാരിക്ക്കുറ്റബോധം ഉണ്ടായത്... അങ്ങനെ ഉണ്ടായ ഡിപ്രഷൻ ആണ്... ഞാൻ സമാധാനിപ്പിച്ചു " ഇതൊന്നും കാര്യമാക്കണ്ട, താലി എല്ലാം ഒരു സങ്കല്പം ആണ്... സ്വന്തം താലി പല ആവശ്യങ്ങൾക്കും പണയം വച്ചും വിറ്റും, വഴിയിൽ കളഞ്ഞുമൊക്കെ ജീവിക്കുന്ന സ്ത്രീകൾ ഡൂപ്ലിക്കേറ്റ് താലി ഇട്ട് സന്തോഷമായി ജീവിക്കുന്നില്ലേ, നീ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതല്ലേ... മനസിൽ അയാൾ ഇപ്പോഴും ഭർത്താവ് തന്നെയല്ലേ..."
വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ആ പെൺകുട്ടി സന്തോഷമായി ഭർത്താവിനോടൊപ്പം ജീവിക്കുന്നതായാണ് അറിഞ്ഞത്...
2. ഒരിക്കൽ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു
"ഡാ ഞാൻ വരുന്ന വഴിക്ക് കുറച്ച് ചെറുക്കൻമാർ എന്നെ നോക്കി എപ്പോഴും ചിരിക്കുന്നു... എനിക്ക് വല്ലാത്ത ടെൻഷൻ... ഞാൻ പോയി ചോദിക്കട്ടെ? എന്തിനാണ് ചിരിക്കുന്നത് എന്ന്.. "
ഞാൻ ചോദിച്ചു "അതിനെന്തിനാണ് ടെൻഷൻ?"
അവർ പറഞ്ഞു "എന്റെ വല്ല ക്ലിപ്പും ഇറങ്ങിയോ എന്നൊരു സംശയം "
" മൊബൈൽ ക്ലിപ്പ് വരാൻ നിങ്ങൾ ആരോടെങ്കിലും സഹകരിച്ചിട്ടുണ്ടോ?"
എന്റെ ആ ചോദ്യത്തിന് അവരുടെ മറുപടി ഇതായിരുന്നു...
"എയ്... അതൊന്നുമില്ല... ഇനി വല്ല മോർഫിങ്ങോ മറ്റോ...."
ഞാൻ പറഞ്ഞു... "നിങ്ങൾ വെറുതെ ടെൻഷൻ അടിക്കണ്ട... ഒരു വിധം എല്ലാ പോൺ സൈറ്റും കാണുന്ന ഒരാളാണ് ഞാൻ... അങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ല... ഇനി ഉണ്ടായാൽ ഞാൻ അറിയിക്കാം "
ഫോൺ വെച്ച് കഴിഞ്ഞ ശേഷം എന്നോട് ഉപദേശം ചോദിച്ച സ്ത്രീ ഒരു അഭിഭാഷകയാണ് എന്ന് ഓർത്തപ്പോൾ തോന്നിയത് അത്ഭുതമാണോ അഭിമാനമാണോ എന്നറിയില്ല..
3. കഴിഞ്ഞ വർഷം ആണ്, ഒരു സ്ത്രീയെ ഫേസ് ബുക്കിൽ പരിചയപ്പെട്ടത്... ഒരിക്കൽ അവർ വിളിക്കുന്നു, നേരിട്ട് കാണണം എന്ന്... അന്ന് അവരെ പരിചയപ്പെട്ടിട്ട് രണ്ടാഴ്ച ആയിട്ടേ ഉള്ളു...
ഞാൻ ഒരു വൈകും നേരം വണ്ടി എടുത്തു അവരുടെ വീട്ടിൽ ചെന്നു... അവരുടെ പ്രശ്നം കുറച്ച് സങ്കീർണ്ണമായിരുന്നു...
ആദ്യവിവാഹത്തിലെ പൊരുത്തകേടുകൾക്കിടയിൽ മറ്റൊരു ബന്ധം ഉണ്ടാവുകയും, ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിക്കുകയും ഒപ്പം ചില സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു... പക്ഷേ ആ ബന്ധത്തിലും പ്രശ്നങ്ങൾ ഉണ്ടായി... രണ്ടാം ബന്ധത്തിലെ വ്യക്തി ദിവസവും അവരെ ഫോണിൽ വിളിച്ചു നിന്നെ ഇത്ര ദിവസത്തിനകം കൊല്ലും എന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നു.. ഇതിനൊരു പരിഹാരമാണ് അവർ ചോദിച്ചത്...
ഞാൻ എന്റെ സുഹൃത്തായ സാമൂഹിക പ്രവർത്തക വഴി ആ കോൾ റെക്കോർഡ് അടക്കം വെച്ച് പോലീസിന്റെ ഉന്നത തലത്തിൽ പരാതിപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു... പക്ഷേ അതിന് ചിലർ എന്നോട് പകരം വീട്ടിയത് ഞാനും അവരും കൂടിയുള്ള ഫോട്ടോ വെച്ച് അശ്ശീല കമന്റുകൾ വെച്ചുള്ള ഫേസ്ബുക്ക് ആക്രമണംകൊണ്ടാണ്...
അന്ന് അവൾ വിളിച്ചു
" രാഹുലേട്ടന് എന്നോട് ദേഷ്യം ഉണ്ടോ... ഞാൻ കാരണം അല്ലേ ഇങ്ങനെ സംഭവിച്ചത്..."
അന്ന് ഞാൻ പറഞ്ഞു "എനിക്കൊരു പ്രശ്നവും ഇല്ല... നിന്റെ ജീവൻ രക്ഷിക്കണം എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു... "
4. ഫേസ്ബുക്കിൽ വളരെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവി സ്ത്രീ വിളിച്ചത് അവരുടെ കൂട്ടുകാരിക്ക് വേണ്ടിയാണ്... വിവാഹേതരബന്ധം തന്നെയാണ് വിഷയം... ആ സ്ത്രീയെക്കാളും പ്രായം കുറഞ്ഞ വ്യക്തിയുമായുള്ള ശാരീരിക ബന്ധത്തിന് ശേഷം ആ സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് അവൻ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ വാങ്ങുകയും ഭീഷണി തുടരുകയും ചെയ്യുന്നുവത്രേ...
ആരും അറിയാതെ അവനെ ക്ലിപ് ഇടാൻ ഉള്ള ഓപ്പറേഷൻ ഞാൻ നിർദ്ദേശിച്ചു... കൂടാതെ ഒരു മുൻകരുതലും ഉപദേശിച്ചു...
" ഇത്തരം അവസരങ്ങളിൽ കൂടെ ഉള്ളപുരുഷന്റെ നഗ്നഫോട്ടോ കൂടി സത്രീഎടുത്തു സൂക്ഷിക്കണം. അവൻ ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാൽ തിരിച്ച് അവനെയും ഭീഷണിപ്പെടുത്താമല്ലോ.. "
ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ എഴുതി കൊണ്ടേ ഇരിക്കാം... എന്തായാലും ഒരു ഫേസ് ബുക്ക് ഉപദേശിയുടെ കേസ് ഡയറി എന്ന പേരിൽ ഒരു പുസ്തകം എഴുതേണ്ട കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു...
(തുടരും)

Friday, January 27, 2017

ടെലിപ്പതി

ഞാൻ മനശാസ്ത്രം പഠിച്ച ഒരു വ്യക്തിയല്ല... സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ വീട്ടിൽ മനശാസ്ത്രം മാഗസിൻ വരുത്തിയിരുന്നത് കൊണ്ട് ആ വിഷയത്തെ കുറിച്ച് കുറേ വായിക്കാൻ കഴിഞ്ഞിട്ടുണ്ട്.... ആ കാലത്തെപ്പഴോ മനസിൽ കടന്നു കൂടിയ വാക്കാണ് ടെലിപ്പതി... അഥവാ മനസുകൾ തമ്മിലുള്ള ആശയവിനിമയം...
ഞാൻ പറയാൻ പോകുന്നത് ടെലി പതിയെ കുറിച്ചുള്ള ആധികാരിക വിലയിരുത്തലുകൾ അല്ല... എന്റെ ചില ടെലി പതിക്ക് അനുഭവങ്ങൾ മാത്രമാണ്...
distant feeling എന്നർത്ഥം വരുന്ന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ടെലി പതി എന്ന വാക്ക് ഉണ്ടായിട്ടുള്ളത്... വളരെ നാളുകൾക്ക് ശേഷം അടുത്ത കാലത്ത് വീണ്ടും മനസിനൊരു താത്പര്യം... brain to brain converSation പഠിക്കണമെന്ന്... കൈയിലൊരു ജിയോ സിം ഉള്ളത് കൊണ്ട് പരമാവധി Net ൽ സെർച്ച് ചെയ്തു... ടെലി പതി methods കുറേ പഠിച്ചു... master mentalist Lior Suchard നെറ Shows കുറേ കണ്ടു... അന്നു മുതൽ ഇന്ന് വരെ ടെലി പതിയെ സാധൂകരിക്കുന്ന ചെറുതും വലുതുമായനിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... എല്ലാ അനുഭവങ്ങളും എഴുതുന്നില്ല... (നമ്മുടെ മനസിൽ സൂക്ഷിക്കാനും ചിലതൊക്കെ വേണ്ടേ? )
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പലപ്പോഴും ഇത് സംഭവിക്കുന്നുണ്ട്... നമ്മൾ ശ്രദ്ധിക്കാറില്ല എന്നു മാത്രം... നമ്മുടെ ചിന്തകൾ നമ്മളിൽ തന്നെ ഒതുങ്ങുന്നു എന്നാണ് നമ്മിൽ പലരുടെയും ധാരണ... പക്ഷേ ഇത് തെറ്റാണ് എന്ന് ശാസ്ത്രം പറയുന്നു... ചിന്തകൾ high freequency waves ആയി സഞ്ചരിച്ച് Universe ൽ എത്തി Manifest ആയി സമാന സാഹചര്യങ്ങൾ ഒരുക്കി നമ്മിലേക്ക് തിരിച്ചെത്തുന്നു എന്നാണ് മനശാസ്ത്രം പറയുന്നത്...
ഇന്നലെ ഉണ്ടായ ഒരനുഭവം...
ഞാനും എന്റെ സുഹൃത്തും എന്റെ ഭാര്യയുടെ സഹോദരനെ കുറിച്ച് സംസാരിക്കുകയാണ്... എന്റെ സുഹൃത്തിന്റെ പഴയ അധ്യാപകനാണ് എന്റെ അളിയൻ... അപ്പോൾ തന്നെ എനിക്കൊരു ഫോൺ വരുന്നു... അതെ.. എന്റളിയൻ തന്നെ.. വിളിച്ച കാരണം മറ്റൊന്നും അല്ല... സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ക്ഷണിക്കാനായി എന്റെ സുഹൃത്തിന്റെ നമ്പറ് വേണം എന്ന്...
മറ്റൊരനുഭവം കൂടി..
ഇക്കഴിഞ്ഞ ഡിസംബർ 1
സമയം രാവിലെ പത്ത് മുപ്പത് കഴിഞ്ഞു..
വഴുതക്കാട് ട്രാഫിക്ക് സിഗ്നലിൽ നിൽക്കുമ്പോൾ
വെറുതെ മനസിൽ ഒരു കൗതുകം.... ഈ ടെലിപ്പതി ഒന്നു പരീക്ഷിച്ചാലോ... അടുത്തു ടൂവീലറിൽ ഒരു സ്ത്രീയാണ്... ഞാനവരുടെ മുഖത്തേക്കേ നോക്കിയില്ല... അവരെ കൊണ്ട് എന്നോട് സംസാരിപ്പിക്കണം എന്നൊരാഗ്രഹം.
ട്രാഫിക്ക് സിഗ്നലിൽ Count down തുടങ്ങി...
ആ സമയത്ത് അവരെന്തിന് എന്നോട് സംസാരിക്കണം എന്ന ലോജിക്കിലേക്കൊന്നും മനസിനെ വിട്ടില്ല... ദീർഘമായ ശ്വാസോശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് അവരുടെ മനസിലേക്ക് എന്നോട് സംസാരിക്കാൻ ഒരു Sugetion കൊടുത്തു...
അതേസമയം മൈൻഡ് റീഡേഴ്സ് ചെയ്യാറുള്ള രീതി ആയ ചൂണ്ട് വിരലും തള്ളവിരലും ഉരസി കൊണ്ടേ ഇരുന്നു...
പിന്നെ കേട്ടത് ഒരു സ്ത്രീ ശബ്ദമായിരുന്നു..
അതേ... അവർ തന്നെ
" തമ്പാനൂർ പോകുന്നത് എങ്ങനെയാ..."
ആ നിമിഷത്തെ മനസിലെ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല..
എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാൻ ഈ അനുഭവം പറഞ്ഞെങ്കിലും അവർ അത്ര വിശ്വസിച്ചോ എന്നു സംശയമാണ്..
പക്ഷേ ഞാൻ പറയുന്നു...
"ടെലിപ്പതി സത്യമാണ്... സാദ്ധ്യമാണ്.. "

Wednesday, January 25, 2017

പ്രചോദനങ്ങൾ

ആ ചിലന്തി അറിഞ്ഞിട്ടുണ്ടാകില്ല... താൻ വല നൂൽക്കുന്നത് കണ്ട് പ്രചോദിതനായി റോബർട്ട് ബ്രൂസ് യുദ്ധം ജയിച്ച കഥ....
Laugh o gram Studio യിൽ ഓടി ചാടി നടന്ന ആ എലിയും അറിയാൻ വഴിയില്ല, തന്നെ കണ്ട് പ്രചോദിതനായി വാൾട്ടർ ഡിസ്നി മിക്കി മൗസിനെ സൃഷ്ടിച്ച് കോടീശ്വരനായ കഥ....
പ്രചോദനങ്ങൾ എപ്പോഴും അങ്ങനെയാണ്..

ബുദ്ധിശാലിയുമാണ് ദിലീപ്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ തന്ത്രശാലിയും ആസൂത്രകനും ബുദ്ധിശാലിയുമാണ് ദിലീപ്... വെറുമൊരു മിമിക്രി ആർട്ടിസ്റ്റിൽ നിന്നും സഹസംവിധായകനും നടനും താരവും നിർമ്മാതാവും വിതരണക്കാരനും തീയറ്റർ ഉടമയും ആകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ദിലീപിന്റെ കൂർമ്മ ബുദ്ധി കൊണ്ട് തന്നെയാണ്...
പഞ്ചാബി ഹൗസ് എന്ന ചിത്രം വൻ വിജയമായ സമയത്ത് തന്നെ ആസൂത്രിതമായി പ്രശസ്ത നടി മഞ്ഞ്ചു വാര്യരെ വിവാഹം ചെയ്തതാണ് ദിലീപിന്റെ തന്ത്രങ്ങളിൽ ഒന്ന്....
മമൂട്ടിക്കും മോഹൻലാലിനും ശേഷം അവരുടെ സിനിമകൾക്ക് തന്നെ ഭീഷണി ആകുന്ന തരത്തിൽ തന്നെ ദിലീപ് സൂപ്പർ താരമായി വളർന്നത് തന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ദിലീപ് കാണിച്ച അമിത ശ്രദ്ധ കൊണ്ടായിരുന്നു..
ചെക്ക് വിവാദം ഉണ്ടായി ദിലീപിനെതിരെ സിനിമയിൽ ചിലർ രംഗത്ത് വന്ന സമയത്ത് വിദേശത്തായിരുന്ന ദിലീപ് തിരിച്ചെത്തിയപ്പോൾ എയർപോർട്ടിൽ ആരാധകർ പിന്തുണ അറിയിക്കുന്ന ചിത്രം പിറ്റേ ദിവസം പത്രത്തിൽ അച്ചടിച്ചുവന്നത് യാദൃശ്ചികം ആയിരുന്നു എന്ന് ബുദ്ധിയുള്ളവർ വിശ്വസിക്കില്ല...
ട്വന്റി ട്വൻറി എന്ന ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് മലയാള സിനിമയിലെ എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി കോടികൾ ദിലീപ് സ്വന്തമാക്കിയപ്പോൾ അന്തം വിട്ടത് മലയാള സിനിമയാണ്...
മലയാളത്തിലെ ഒരു യുവതാരത്തിന്റെ ചിത്രത്തിന് ആളെ കയറ്റി കൂവിച്ചത് ദിലീപാണ് എന്ന വാർത്ത വന്ന സമയത്ത് ഉയർന്ന ചോദ്യങ്ങളെ "എനിക്കതിന് പകരം എന്റെ സിനിമക്ക് ആളെ കയറ്റി കൈ അടിപ്പിച്ചാൽ പോരേ?" എന്ന മറുചോദ്യം കൊണ്ട് പ്രതിരോധിച്ചതും ദിലീപിന്റെ തന്ത്രം തന്നെയാണ്...
മഞ്ജു വാര്യർ ദിലീപ് ബന്ധം ഉലയുന്നു എന്ന വാർത്ത വന്ന സമയത്തൊക്കെ മാദ്ധ്യമങ്ങളിൽ മഞ്ജുവിനെ കുറിച്ച് വാചാലനായി ഉയർന്നു വന്ന സംശയങ്ങളുടെ മുന ഒടിക്കാനും ദിലീപിനായി...
വിവാഹബന്ധം വേർപ്പെടുത്തി മഞ്ചു വാര്യർ സിനിമാഭിനയത്തിലേക്ക് തിരിച്ച് വരാൻ നേരം കരാറായ പല ചിത്രങ്ങളും മുടക്കാൻ ദിലീപിന് കഴിഞ്ഞു..
സ്വാഭാവികമായും താനുമായുള്ളവിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ തനിക്കെതിരെ പ്രസ്താവനകൾ ഇറക്കും എന്ന് മുൻകൂട്ടി കണ്ട് പ്രൊഡ്യൂസേർസ് അസോസിയേഷന് കത്ത് നൽകി ആ നീക്കത്തെ തടയാനും ദിലീപിന് കഴിഞ്ഞു... സിനിമയിലേക്ക് മടങ്ങിവരവിന് ശ്രമിക്കുന്ന മഞ്ചുവിന് അതനുസരിക്കാതെ വേറെ നിവൃത്തി ഇല്ല എന്നും ദിലീപ് മുൻകൂട്ടി കണ്ടു...
കാവ്യ മാധവനുമുള്ള വിവാഹം അതീവ രഹസ്യമായി ആസൂത്രണം ചെയ്ത് വിവാഹത്തിന് തൊട്ടു മുൻപ് മാധ്യമങ്ങൾക്ക് ലൈവ് ടെലികാസ്റ്റിങ്ങിന് സൗകര്യമൊരുക്കി കൊടുത്തത് കൊണ്ടു മാത്രമാണ് ഒരു മാധ്യമവും നെഗറ്റീവായി ഒരു റിപ്പോർട്ട് ചെയ്യാത്തതും വൻ പബ്ലിസിറ്റി നൽകിയതും... ഇതും ദിലീപിന്റെ തന്ത്രം തന്നെ...
ദിലീപിന്റെ തന്ത്രങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് സിനിമാ സമരം പിൻവലിപ്പിക്കാനായി തീയറ്റർ ഓണേർസിന്റെ സംഘടന പിളർത്തിയതും തന്റെ നേതൃത്വത്തിൽ പുതിയ സംഘടന ഉണ്ടാക്കിയതും...

"നിന്നെയൊക്കെ ആര് പ്രേമിക്കാൻ "

എന്ത് കൊണ്ട് കറുത്ത നിറത്തെ കുറിച്ച് പലപ്പോഴും സംസാരിക്കുന്നു?
അതെ, എന്റെ അനുഭവങ്ങളാണ്...
പ്രണയത്തെ കുറിച്ച് സംസാരിച്ചാൽ പോലും പലരും അടക്കി ചിരിക്കുന്നത് കണ്ടിട്ടുണ്ട്... "നിന്നെയൊക്കെ ആര് പ്രേമിക്കാൻ "എന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്... പക്ഷേ എനിക്ക് അവരെ കാളുമൊക്കെ നല്ല മനസുണ്ട് എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നത് മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്... ഫേസ്ബുക്കിൽ തന്നെ സാമൂഹിക വിഷയങ്ങൾ എഴുതിയിരുന്ന സമയത്ത് അഭിപ്രായ വ്യത്യാസമുള്ളവർ എന്റെ നിറത്തെ പരാമർശിച്ചാണ് പ്രതിരോധിച്ചിരുന്നത്.. കാരണം മൃദുവായി സംസാരിക്കുന്ന കറുത്തവർക്കേ സമൂഹത്തിൽ പരിഗണന എങ്കിലും ലഭിക്കൂ.... ഈ വിഷയത്തിൽ ആണും പെണ്ണുമൊക്കെ കണക്കാണ്...
പല സ്ത്രീ സുഹൃത്തുക്കളുടെയും സഹോദരാ വിളികളിൽ ഒരു മതിലുണ്ടെന്ന് ഞാൻ അറിഞ്ഞു...
പക്ഷേ ഇന്ന് അത്യാവശ്യം സ്ത്രീ സുഹൃത്തുക്കളും പ്രണയവുമൊക്കെ ആയപ്പോൾ ഞാൻ എന്റെ നിറത്തെ കുറിച്ച്.... ചിന്തിക്കാറേ ഇല്ല. അതും എന്റെ മനസ്സിന്റെ കഴിവു കൊണ്ട് ഞാൻ നേടിയത് തന്നെ ആണ്.. അതിന് പിന്നിൽ ഒരു വാശി ഉണ്ടെന്ന് തന്നെ കരുതിയാലും തെറ്റില്ല.... എന്നോട് കൂടുതൽ അടുത്തു എന്നതിന്റെ പേരിൽ ഒരു വെളുത്ത പെൺകുട്ടിയോട് കൂട്ടമായി പിണങ്ങിയ വെളുത്തവന്മാരെ എനിക്കറിയാം.. ആ കളി ഒന്നും എന്നോട് വില പോകില്ല എന്നറിഞ്ഞപ്പോഴാണവർ പിൻ വാങ്ങിയത് തന്നെ... ഇപ്പോൾ പലരും ചോദിക്കാറുണ്ട്... ഈ കളറും ശരീരവുമൊക്കെ വെച്ച് ഇത്രയും കൂട്ടുകാരികളെ എങ്ങനെ ഒപ്പിക്കുന്നു എന്ന്... അതും ഒരു തരം വിവേചനബുദ്ധിയോടെയുള്ള ചോദ്യം തന്നെയാണ്... അവരോടൊക്കെ... പോടാ മൈ..Re എന്ന ഭാവത്തിൽ ഞാൻ പറയും... "കറുപ്പ് നിറം എല്ലാ നിറത്തെയും ആഗിരണം ചെയ്യും എന്നല്ലേ നീയൊക്കെ സയൻസിൽ പഠിച്ചിട്ടുള്ളത്..." എന്ന്.....
(ഈ Post ന് താഴെ complex, അപകർഷതാബോധം എന്നീ കമന്റുകൾ പ്രതീക്ഷിക്കുന്നു... കാരണം എനിക്ക് അതിജീവനത്തിനുള്ള ഊർജ്ജം തരുന്നത് ആ വാക്കുകൾ ആണ് )

പദ്മരാജൻ

അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു .... ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്റെ അടുത്തു താമസിക്കുന്ന സുഹൃത്ത് മനോജ് കുമാർ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട്ക്ലാസിൽ വന്നിട്ട് പറഞ്ഞു... എടാ സംവിധായകൻ പദ്മരാജൻ മരിച്ചു.... അന്ന് ക്ലാസിൽ പദ്മരാജനെ അറിയുന്ന ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു... ഞാൻ ഗന്ധർവ്വൻറിലീസായ സമയം ആണ്...
പുലയനാർകോട്ട എന്ന പേരിൽ എന്റെ അച്ഛൻ ഒരു കഥ എഴുതി കുമാരിവാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു... അതേ പേരിൽ പദ്മരാജൻ മുൻപ് ഒരു കഥ എഴുതിയിട്ടുണ്ട്...കഥ മുഴുവൻ വായിക്കാത്തത് കൊണ്ടായിരിക്കാം പദ്മരാജന് തന്റെ കഥയുടെ കോപ്പി ആണ് ഈ കഥ എന്ന് തോന്നുകയും ആ കാര്യം കുമാരിവാരികയിൽ എഴുതുകയും ചെയ്തിരുന്നു... പക്ഷേ അച്ഛൻ രണ്ട് കഥയും വാരികക്ക് അയച്ചു കൊടുക്കുകയും ,തന്മൂലം പേരിലെ സാദൃശ്യം മാത്രമാണ് സത്യമെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തു... അതിന് ശേഷമാണ് കുങ്കുമം പബ്ലിക്കേഷനുമായി അച്ഛന് അടുപ്പം ഉണ്ടായത്...
പക്ഷേ പത്മരാജന്റെ നല്ലൊരു ആരാധകൻ ആയിരുന്നു അച്ഛൻ..
പദ്മരാജന്റെ എല്ലാ ചിത്രങ്ങളും സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ കണ്ടിട്ടുണ്ടെങ്കിലും മനസിൽ വിങ്ങലായി മാറിയ ചിത്രങ്ങൾ ആയിരുന്നു നൊമ്പരത്തി പൂവും ദേശാടനക്കിളി കരയാറില്ല യും മൂന്നാംപക്കവും...
നൊമ്പരത്തി പൂവിലെ അവസാന രംഗം... വളർത്തമ്മക്ക് ഭാരമാകാതിരിക്കാൻ കാട്ടിലേക്ക് ഓടി പോകുന്ന സോണിയയുടെ ആ സീൻ ഓർക്കുമ്പോൾ തന്നെ മനസിൽ ഒരു ഭാരമാണ്..
മൂന്നാംപക്കത്തിലെ ക്ലൈമാക്സിൽ ജഗതിയുടെ കഥാപാത്രം തിലകനോട് പറയുന്ന രണ്ടേ രണ്ട് വാക്ക്.... "നമ്മുടെ കുഞ്ഞ്... നമ്മുടെ കുഞ്ഞ്.."
ആ സീൻ ഇപ്പോൾ കണ്ടാലും കണ്ണ് നിറയും...
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമന്റെ പ്രണയം സ്വാധീനിക്കാത്തവർ ഉണ്ടോ എന്നു പോലും തോന്നാറുണ്ട്..
ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ പ്രതിപാദിച്ചത് സ്വവർഗ്ഗ പ്രണയം തന്നെ ആയിരുന്നു എന്നും detail ആയി അത് പറയാതെ വേഗത്തിൽ അത് അവതരിപ്പിക്കുക ആയിരുന്നു എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.... കാർത്തികയുടെയും ശാരിയുടെയും ആത്മഹത്യക്ക് ശേഷമുള്ള അവസാനരംഗത്തിൽ എഴുതി കാണിക്കുന്ന കാപ്ഷൻ ആണ് വെറും 45 വർഷങ്ങൾ മാത്രം ജീവിച്ച അതുല്യപ്രതിഭ പദ്മരാജന്റെ ഓർമ്മ ദിവസം മനസിൽ നിറയുന്നത്...
"കൂടുതൽ Safe ആയ ഒരിടത്തേക്ക്"

Saturday, December 24, 2016

കോഴികളുടെ മനശാസ്ത്രം..

കോഴികളുടെ മനശാസ്ത്രം...
ആരാണ് കോഴി?.. എന്തുകൊണ്ടവർ അങ്ങനെ വിളിക്കപ്പെടുന്നു?
സാധാരണ ആയി സ്ത്രീ തത്പരരായ പുരുഷന്മാരെയാണ് കോഴികൾ എന്നു വിളിക്കുന്നത് എങ്കിലും ഒരു പാട് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ് കോഴി... വശീകരണ വിദഗ്ധരായ പുരുഷന്മാരും ചിലപ്പോഴൊക്കെ ഈ പ്രയോഗത്തിന് ഇരയാകേണ്ടി വരാറുണ്ട്..
കുറച്ച് കൂടി വിശദമായി പറഞ്ഞാൽ സ്വന്തമായി നിലപാടില്ലാതെ പെണ്ണിനെ കണ്ടാൽ അപ്പുറവും ഇപ്പുറവും ചാടുന്ന, വികലമായി സ്ത്രീകളെ വശീകരിക്കാൻ ശ്രമിക്കുന്ന പുരുഷ ന്മാരെ ആണ് കോഴികൾ എന്ന് വിളിക്കേണ്ടത് എന്ന് സാരം..
വശീകരണ വിദഗ്ദനും കോഴിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം... പതിനാലാം നൂറ്റാണ്ടിൽ തന്നെ പ്രണയത്തിന്റെ ,വശീകരണത്തിന്റെ തത്വശാസ്ത്രം എഴുതുകയും സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തിമാക്കൂകയും ചെയ്ത കാസനനോവയെയും ചന്തുമേനോന്റെ ഇന്ദുലേഖയിലെ സൂരി നമ്പൂതിരി പാടിനെയും ഒരേ ത്രാസിൽ വിലയിരുത്താൻ ശ്രമിക്കുന്നത് പോലെ വ്യർത്ഥമാണ് ഈ രണ്ടു വിഭാഗവും തമ്മിലുള്ള വ്യത്യാസം കണ്ടു പിടിക്കലും..
കോഴികളുടെ ലക്ഷണങ്ങൾ... :-
1. വഴിയിൽ കൂട്ടിമുട്ടിയാൽ പോലും കമാ എന്നൊരക്ഷരം മിണ്ടാത്തവൻ പോലും മറ്റൊരുത്തന്റെ കൂടെ ഒരു പെണ്ണിനെ കണ്ടാൽ അവസരം ഉണ്ടാക്കി അയാളോട് മിണ്ടാൻ ശ്രമിച്ചാൽ അവൻ കോഴിയാണ് എന്നു മനസിലാക്കാം
2. ഇവർക്ക് ഒരിക്കലും സ്വന്തമായി ഒരു നിലപാടും കാണില്ല... പെണ്ണിന്റെ ശ്രദ്ധ നേടുക എന്ന ചിന്തയിൽ കൂടെ ഉള്ളവരെ പോലും ചതിക്കും... പലപ്പോഴും ഈ പെണ്ണിനെ ഒന്നുമണത്ത് നോക്കാൻ പോലും ഇവർക്ക് ലഭിക്കാറില്ല എന്നതാണ് സത്യം
3. പെണ്ണുങ്ങൾ എവിടെയാണോ കൂടുതൽ ആ വശത്തേക്ക് അവർ മാറും... ഇതിന് വേണ്ടി ഏതു ശത്രുവിനോട് പോലും ഇവർ രമ്യതയിൽ എത്തും..
4. പെണ്ണൊരു തെറ്റ് ചെയ്താൽ നീ ചെയ്തത് തെറ്റാണെന്ന് പറയാനോ, മേലാൽ ഇതാവർത്തിക്കരുത് എന്നു മുഖത്ത് നോക്കി പറയാനോ ഉള്ള ആർജ്ജവം ഇവർക്കുണ്ടാകില്ല...
5. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പൈസ ഇല്ലെങ്കിൽ അവുലോസ് പൊടി തിന്നു വിശപ്പു തീർക്കുന്നവൻ പോലും ഒരു പെണ്ണിനെ കണ്ടാൽ ശരവണഭവനിലെ ഭക്ഷണം ഓഫർ ചെയ്യും...
6. പെണ്ണിനൊരു ശത്രുപക്ഷമുണ്ടായാൽ ഇവർക്ക് ഇടപെടേണ്ട ഒരു കാര്യമില്ലെങ്കിലുംഇവർ പിന്തുണ അറിയിച്ച് ഓടി എത്തും...പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ ഇവനെ ഒന്നും ആപെണ്ണ് മൈൻഡ് ചെയ്യില്ല എന്നതാണ് സത്യം
7.ശ്രദ്ധയിലൂടെയും ചെറിയ ചെറിയ ഉപകാരങ്ങളിലൂടെയും ഏത് പെണ്ണിനെയും വശീകരിക്കാം എന്ന തത്വം കണ്ടു പിടിച്ച കാസനോവ പോലും പറഞ്ഞിട്ടുള്ളത് ഏറ്റവും പ്രയാസമുള്ളതും ഏറ്റും എളുപ്പമുള്ളതുമായ സ്ത്രീകളെ വെറുതെ വിടണം എന്നാണ്... പക്ഷേ കോഴികൾ ഇതിന് അപവാദമാണ്... നടക്കില്ല എന്നറിഞ്ഞാലും ആത്മാഭിമാനം പോലും കളഞ്ഞ് ശ്രമിച്ചു കൊണ്ടേ ഇരിക്കും
8. പരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങൾക്ക് വിഭിന്നമായ ഏതെങ്കിലും പുരുഷനോട് അടുപ്പം പുലർത്തുന്ന സ്ത്രീയെ എളുപ്പം വശീകരിക്കാം എന്ന ചിന്തിച്ച് ചാടി കേറി ശ്രമിച്ച് അവസാനം ഇളിഭ്യരായി ഇവർ മടങ്ങിവരുന്നത് കാണാം...
9. സത്രീകൾക്ക് താത്പര്യമുള്ള വിഷയങ്ങൾ ഏതെന്ന് കണ്ടു പിടിച്ച് ഞാനും അതേ ചിന്താഗതിക്കാരനാണ് എന്ന തോന്നലുണ്ടാക്കാനായി ശ്രമിക്കും..
( ഇത്രയും വായിച്ച നിങ്ങൾക്ക് സ്വാഭവികമായി തോന്നുന്നുണ്ടാകും... "ഇവൻ കോഴി അല്ല എന്നു കാണിക്കാൻ ആണ് കോഴികളെ വിമർശിക്കുന്നത് എന്ന്... അങ്ങനെ തോന്നിയാൽ അത് കോഴികളുടെ പത്താമത്തെ ലക്ഷണമായി കാണുക..)